2014 ജൂൺ 7, ശനിയാഴ്‌ച

പ്രതിമയും രാജീവ് അഞ്ചലും.......................



പ്രതിമകളെ പറ്റി ഓര്‍ക്കാന്‍ കാരണം ഇന്നത്തെ ഒരു പത്രവാര്‍ത്തയാണ്.

ലോക്സഭയുടെ പുതിയ സ്പീക്കര്‍ സുമിത്ര മഹാജന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യം പോയത് ഒരു പ്രതിമയുടെ സമീപത്തേക്ക് ആണ്- ദേവി അഹല്യാഭായ് ഗോല്‍ക്കറുടെ പ്രതിമ.

പാര്‍ലിമെന്‍റ് ലൈബ്രറിക്ക് സമീപം ആരും ശ്രദ്ധിക്കാതെ നില്‍ക്കുന്ന ആ പ്രതിമയോടു പുതിയ വനിതാ സ്പീക്കര്‍ക്ക് പ്രത്യേക മമതയാണ് .

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്‍ഡോര്‍ കേന്ദ്രമാക്കി മൂന്ന് പതിറ്റാണ്ട് ഭരിച്ച അഹല്യാഭായി ഗോല്‍ക്കറുടെ പ്രതിമ, ഇപ്പോഴത്തേ ആരും കാണാത്ത സ്ഥലത്തുനിന്നും  പറിച്ചുനടാനുള്ള ശ്രമം സുമിത്ര മഹാജന്‍ ആരംഭിച്ചു കഴിഞ്ഞു.

































പ്രതിമകളുടെ നാടാണ് കേരളം.

ഇങ്ങ് കണ്ണൂരില്‍ വരേയുണ്ട് ഏ. കെ  .ജി .യുടെയും , ഗാന്ധിജിയുടെയും, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെയും പ്രതിമകള്‍.
കൊച്ചിയില്‍ ഗാന്ധിജിയും, സഹോദരന്‍ അയ്യപ്പനും, സുഭാഷ്‌ചന്ദ്രബോസിനും, മദര്‍ തെരേസക്കും , കലാഭവന്‍ ആബേലച്ചനും വരേയുണ്ട് പ്രതിമകള്‍.

വേലുത്തമ്പി ദളവക്കും, ചിത്തിര തിരുനാള്‍ മഹാരാജാവിനും പ്രതിമകള്‍ തലസ്ഥാനത്ത്.

ഗാന്ധിജിക്കും, രാമവര്‍മ തമ്പുരാനും,ശക്തന്‍ തമ്പുരാനും, സാംസ്കാരിക നഗരമായ തൃശ്ശൂരില്‍ പ്രതിമകള്‍.

ബുദ്ധനു പ്രതിമ മാവേലിക്കരയില്‍ .

ഹെര്‍മന്‍ ഗുണ്ടെര്‍ട്ടിനു പ്രതിമ തലശ്ശേരിയില്‍.

പനമ്പിള്ളിക്കും, ഇ. വി.ആര്‍. നും , പരശുരാമനും , മന്നത്തിനും ,  മറിയം  തെരേസക്കും , സഹോദരന്‍ 
അയ്യപ്പനും ,  ടി. കെ. മാധവനും , വയലാര്‍ രക്തസാക്ഷികള്‍ക്കും,പൂന്താനത്തിനും , മുതല്‍ ജയന് വരേയുണ്ട് കേരളത്തില്‍ പ്രതിമകള്‍ !

 കോഴിക്കോട് എസ്‌. കെ.പൊറ്റെക്കാടും, മലമ്പുഴയില്‍ യക്ഷിയുമാണ് കേരളത്തിലെ മറ്റു പ്രധാന പ്രതിമകള്‍.

ദേവി അഹല്യാഭായ് ഗോല്‍ക്കറെ പോലെ ഇവയില്‍ ഒട്ടുമിക്ക പ്രതിമകളും ആരാലും ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുന്നു;

സ്മാരക ശിലകള്‍ മാത്രമായി......

പ്രതിമകളെ പറ്റി ഓര്‍ക്കുമ്പോള്‍ പെട്ടന്ന്‍ മനസ്സില്‍ വരുന്ന മുഖം എന്‍റെ അടുത്ത സുഹൃത്തായ രാജീവ് അഞ്ചലിന്‍റെയാണ്.









സിനിമയുടെ ആരവങ്ങളില്‍ നിന്നും, സംഘടനകളുടെ സംഘട്ടനങ്ങളില്‍ നിന്നും , എന്നും അകന്നു നില്‍ക്കുന്ന രാജീവ്‌ അഞ്ചല്‍.

മലയാള സിനിമയെ ആദ്യമായി ഓസ്കറിന്‍റെ നിരയിലെത്തിച്ച മഹാനായ കലാകാരന്‍.

ഗുരു എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ പ്രഗല്‍ഭനായ ഒരു ശില്‍പി കൂടിയാണ്.

അയ്യര്‍ ദ ഗ്രേറ്റ്‌ , ഞാന്‍ ഗന്ധര്‍വന്‍, അഥര്‍വം ,ഗുരു, എന്നീ ചിത്രങ്ങളിലെ കലാസംവിധാന പ്രതിഭ മാത്രം മതി രാജീവിനെ തൊട്ടറിയാന്‍.

MADE IN U. S. A. NOTHING BUT LIFE , എന്നീ ഹോളിവുഡ് ചിത്രങ്ങളുടെ ശില്പി കൂടിയായ രാജീവ് അഞ്ചല്‍ ഇന്നെവിടെയെന്ന്‍ നാം  ചോദിക്കണം.

അദ്ദേഹത്തെ അടുത്തറിയുന്ന എന്നെപ്പോലെ ചിലര്‍ക്കറിയാം , ലോകത്തിന്‍റെ നെറുകയില്‍ കേരളത്തിന്‍റെ തിലകക്കുറി ചാര്‍ത്താനുള്ള തിരക്കിലാണ് അദ്ദേഹം എന്ന്.
പദ്മരാജന്‍റെ  “പ്രതിമയും രാജകുമാരിയും “ എന്ന മനോഹരമായ കഥ ചലച്ചിത്രമാക്കാന്‍ രാജീവ്‌ ഒരുപാട് കൊതിച്ചത് എനിക്കറിയാം.

ചുപ്പനും, ധീരു ഭായിയും, രാജകുമാരിയും, കഥാപാത്രങ്ങളായ കഥ ചലച്ചിത്രമായിരുന്നെങ്കില്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ മാജിക്കല്‍ റിയലിസം ഒരു പക്ഷെ  ഈ ചിത്രമായിരുന്നേനെ. ഫാന്‍റസിയുടെ കാണാപ്പുറങ്ങളിലേക്കുള്ള ഏറ്റവും വലിയ കഥ.

എന്തുകൊണ്ടോ ആ സ്വപ്നം സാക്ഷാത്കരിച്ചില്ല.

ഇപ്പോള്‍ രാജീവ്‌ അഞ്ചല്‍ എവിടെയാണെന്ന ചോദ്യത്തിനുത്തരമാണ് – ജടായുപ്പാറ.

ഇതിഹാസ കഥാപാത്രമായ ജടായു .

അരുണയുടെ മകന്‍ .

ലങ്കയിലേക്ക് രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ ആകാശത്തു വച്ചു ജടായു ആക്രമിക്കുന്നു.
ജടായുവിന്‍റെ ചിറക് രാവണന്‍ അരിഞ്ഞു വീഴ്ത്തുന്നു.

ചിറകു വന്നു വീണയിടമാണ് ജടായുപ്പാറ.

രാമനും ലക്ഷ്മണനും സീതയുടെ വിവരങ്ങള്‍ അറിയുന്നത് ജടായുവില്‍ നിന്നാണ്.ജടായുവിന്‍റെ  ചിറക് വീണ സ്ഥലത്ത് ഒരു ജലസ്രോതസ്സുണ്ടാകുന്നു.

ശ്രീരാമന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലമാണ് ജടായുപ്പാറ.

ജടായുപ്പാറയില്‍ സമുദ്രനിരപ്പില്‍ നിന്നും 600 അടി മുകളില്‍ 60 ഏക്കറിലാണ് രാജീവ്‌ ഈ മനോഹര ശില്‍പം നിര്‍മിക്കുന്നത്.

200 അടി നീളം, 150 അടി വീതി, 60 അടി ഉയരമുള്ള, ജടായു ശില്‍പം.

പൂര്‍ണമാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ശില്‍പം ജടായു ആകും.

റോപ്പ് വേയും, നക്ഷത്ര ഹോട്ടലുകളും, കണ്‍വെന്‍ഷന്‍ സെന്‍ററും , അമ്യൂസ്മെന്‍റ് പാര്‍ക്കുകളും , ഒക്കെ നിറഞ്ഞ ഒരു വലിയ വര്‍ണ വിസ്മയമാകും ജടായുപ്പാറ.

കേരളത്തിന്‍റെ ഒരു കോണിലുള്ള ചടയമംഗലം എന്ന ഗ്രാമം ലോക ഭൂപടത്തിലേക്കെത്തുകയാണ് ജടായുപ്പാറയുടെ അനാവരണത്തിലൂടെ.

അടുത്തിടെ ജടായുപ്പാറ എന്ന് ലോകത്തിനു സമര്‍പ്പിക്കുമെന്ന എന്‍റെ ചോദ്യത്തിന് രാജീവ്‌ ഇങ്ങനെ മറുപടി പറഞ്ഞു.

“ജടായുപ്പാറ തുറക്കുമ്പോള്‍ ലോകമറിയും “.

വാക്കുകള്‍ സത്യമാവട്ടെ !

ജടായുപ്പാറ ലോകത്തിനു സമര്‍പ്പിക്കുമ്പോള്‍ കേരളത്തിന്‍റെ മഹാനായ ശില്‍പിയെ ലോകം അറിയട്ടെ.

പ്രതിമയും രാജകുമാരിയും എന്ന കൈവിട്ടുപോയ സ്വപ്നം ജടായു പ്രതിമയിലൂടെ രാജീവ്‌ തിരിച്ചുപിടിക്കട്ടെ.

വൈകി വന്ന വസന്തം പോലെ രാജീവ് അഞ്ചല്‍ എന്ന കലാകാരന്‍റെ കലാജീവിത സപര്യയും പൂത്തുലയട്ടെ !

2014 ജൂൺ 6, വെള്ളിയാഴ്‌ച

സ്നേഹത്തിന്‍റെ അര്‍ത്ഥം .......



മാധവിക്കുട്ടിയെ ഇന്നോര്‍ക്കാന്‍ കാരണം ഒരു പത്ര തലക്കെട്ടാണ്.

മാധവിക്കുട്ടിയുടെ ജീവിതരേഖ കമല്‍ സിനിമയാക്കുന്നു, വിദ്യാബാലന്‍ നായിക.     

യാദൃശ്ചികമെന്ന് പറയട്ടെ , അഞ്ചു വര്‍ഷം മുന്‍പ് മെയ്‌ 31 നാണ്  പുന്നയൂര്‍കുളത്തെ പൊന്മാന്‍ നമ്മെ വിട്ടു പോയത്.





മാനസിയും, നീര്‍മാതളവും , എന്‍റെ കഥയും , ഒക്കെ മനസ്സില്‍ തങ്ങി നിന്നാലും, ശ്രി. എം.കെ.മുനീറിന്‍റെ ഓര്‍മക്കുറിപ്പിലെ ഒരദ്ധ്യായമാണ് എനിക്ക് മറക്കാനാവാത്തത്.

മുനീറിന്‍റെ വരികള്‍: സ്നേഹത്തിന്‍റെ അര്‍ത്ഥമെന്തെന്ന് ചോദിച്ചാല്‍ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളു -  മാധവിക്കുട്ടി.

സാമുവല്‍ ബക്കറ്റ് “വെയിറ്റിംഗ് ഫോര്‍ ഗോദോ “ എഴുതിയത് ഫ്രഞ്ച് ഭാഷയിലാണ്.




അതിനു അദ്ദേഹം പറഞ്ഞത് “ എനിക്ക് കുറച്ച് ഫ്രഞ്ച് വാക്കുകളേ അറിയൂ അതിനാല്‍ എഴുത്തിന്‍റെ തീക്ഷ്ണത കൂടും”.  എന്നാണ്. മാധവിക്കുട്ടി ചെയ്തതും അത് തന്നെയല്ലേ ? “പുന്നയൂര്‍കുളത്തു ഞാനെത്തും ഒരു പൊന്മാനായി !” ആ പ്രയോഗത്തിലെ സൗന്ദര്യതലം മാത്രം മതിയല്ലോ ഇവര്‍ക്ക് മുന്നില്‍ ശിരസ്സ്‌ നമിക്കാനെന്നു മുനീര്‍ ചോദിക്കുന്നു.

തന്‍റെ  ഉമ്മ മരിച്ചപ്പോള്‍ മാധവിക്കുട്ടി എഴുതി
“ നീ എന്നെ ഉമ്മയായി കണ്ടോളൂ! “
അതായിരുന്നു മാധവിക്കുട്ടി.

അവസാന സമയങ്ങളില്‍  മെത്തയില്‍ ഒരു കുഞ്ഞു തലയിണ – അത് തൊട്ടിട്ടു പറയും

 “ഇതാണെന്‍റെ  ശ്രീകൃഷ്ണന്‍ , ഇത് കെട്ടിപ്പിടിച്ചേ ഞാന്‍ ഉറങ്ങൂ .ആശുപത്രി മുറിയുടെ സീലിങ്ങില്‍ കുറേ നക്ഷത്രങ്ങള്‍ ഒട്ടിക്കണം നീലാകാശം കണ്ടെനിക്ക് ഉറങ്ങണം. ! “ മാധവിക്കുട്ടിയുടെ വാക്കുകള്‍ .

എന്‍റെ കഥയില്‍ അവര്‍ എഴുതി
”നായാടികള്‍ കുട്ടികള്‍ ഉണ്ടായാല്‍ മലയുടെ മുകളില്‍ കൊണ്ടുപോയ് കിടത്തും .

കാറ്റും, മഴയും, വെയിലും ,കൊണ്ട് ഘോരതപസ്സിനെ അതിജീവിക്കാന്‍ ഞാനൊരു നായാടി ശിശുവെന്ന പോലെ സകല ഭൂതത്തിന്‍റെയും സ്പര്‍ശത്തിനു അധീനയായി....

എന്‍റെ സിരകളില്‍ ചൂടുള്ള വീഞ്ഞ് ഒഴുകി....

എന്‍റെ ചുണ്ടുകളില്‍ ആയിരം ചുംബനങ്ങള്‍ തങ്ങി നിന്നു......
ഇത്രയും തുറന്നെഴുതാന്‍ മാധവിക്കുട്ടിക്കേ കഴിയൂ.

നാലപ്പാട്ട് വീടിനെപ്പറ്റി അവര്‍ ഇങ്ങനെ എഴുതി

“  പച്ചില പാമ്പിനെ വഹിക്കുന്ന നാരകമരങ്ങള്‍ ,ഓലമേഞ്ഞ തണ്ണീര്‍ പന്തല്‍ ,ചാഞ്ഞു നില്‍ക്കുന്ന പ്ലാശുമരം,പശുതോഴുത്ത്, നെല്ലി, ആകാശത്തേക്ക് കൈ നീട്ടിയ പാരിജാതം,വൃദ്ധ രാക്ഷസനായ കാഞ്ഞിരമരം , ഇലഞ്ഞി, കുളക്കോഴികള്‍ വസിക്കുന്ന പൊന്ത, ചീങ്കണ്ണികള്‍ വായതുറക്കുന്ന കുളക്കടവുകള്‍, അമ്മാവന്‍റെ പ്രിയപ്പെട്ട പനിനീര്‍ പൂന്തോട്ടം ,പുളിയന്‍ മാങ്ങകളുണ്ടാവുന്ന തെക്കന്‍ മാവ്, പുളിയാരല്‍ ചെടി....

പാര്‍ക്ക്‌ സ്ട്രീറ്റിലെ ലോറന്‍സ് ഹോപ്പിന്‍റെ ശവകുടീരത്തിനു മുകളിലെ ബോഗന്‍ വില്ലകള്‍ ചലിക്കുന്നത് - സ്നേഹം മതമാക്കി മാറ്റിയ ആ സുന്ദരിയുടെ ചപലമായ ആത്മാവാണെന്ന് മാധവിക്കുട്ടി എഴുതി;

 ഒടുങ്ങാത്ത ജീവിത തൃഷ്ണയാകണം ആ പൂവള്ളികളെ നിത്യനര്‍ത്തകരെ പോലെ ചാഞ്ചാടിക്കുന്നത്.

ഈ ലോകത്തില്‍ ഒരു സ്വര്‍ഗം സൃഷ്ട്ടിച്ച് ദേവന്മാരെപ്പോലെ കഴിയാന്‍ അവര്‍ കൊതിച്ചു.





ഭര്‍ത്താവിനോടൊപ്പം സ്നേഹത്തിന്‍റെ രാജ്യത്തില്‍ നിന്നും ഇടയ്ക്കിടെ ഭ്രഷ്ട്ട്ടാക്കി കൊണ്ടിരുന്ന അവരുടെ വിധിയെ അവര്‍ ശപിച്ചു.

സ്ഥിരവും ഭദ്രവുമായ സ്നേഹത്തിനുവേണ്ടി അവര്‍ വെമ്പി.
കാലടികള്‍ ഉറച്ചു നില്‍ക്കാന്‍ പറ്റിയ ഒരസ്ഥിവാരത്തിന് വേണ്ടി.....
സ്നേഹം തപസ്സാണ്,

സ്നേഹത്തിനെ അന്ത്യമായ സായൂജ്യവും അവര്‍ കുറിച്ചു.

എന്‍റെ ജന്മ സമയത്ത് ഏതോ കുരുത്തംകെട്ട ദൈവം എന്‍റെ മുറിയിലേക്ക് പതുങ്ങി  ഇറങ്ങിവന്നെന്നെ തൊട്ടു, അങ്ങനെ ഞാന്‍.....ഇന്നത്തെ ഞാനായി.

“എന്‍റെ ആത്മാവ് എന്‍റെ ഭര്‍ത്താവിന്‍റെ കാലടികളെ മണത്തുകൊണ്ട് പരുങ്ങുന്ന ഒരു അനാഥപട്ടിയല്ലായിരുന്നെങ്കില്‍  ആ വേനലില്‍ കാര്‍ലോ എന്ന യുവാവിന് ഞാന്‍ എന്‍റെ ശരീരം വെള്ളിതളികയില്‍ തുടുത്ത കനിയെ എന്ന പോലെ എന്നെന്നേക്കുമായി കാഴ്ച്ച വെക്കുമായിരുന്നു.”

എനിക്കും പൂച്ചയെ പോലെ ഒമ്പത് ജന്മങ്ങളുണ്ട്.

തീയില്‍ വീണു ചാമ്പലായാലും വീണ്ടും നവജീവനോടെ ആവിര്‍ഭവിക്കുന്ന ഫീനിക്ക്സ് എന്ന ഐതിഹാസിക പറവയെപ്പോലെ ...

ഞാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് ....

ഞാന്‍ വീണ്ടും ഉന്മത്തയായി......

ഭഗവാന്‍റെ നാമങ്ങള്‍ ഉരുവിട്ട ചുണ്ടുകളില്‍ ഞാന്‍ വീണ്ടും ചുവപ്പ് ചായം തേച്ച്........

വാക്കുകള്‍ പെറുക്കിയെടുക്കാന്‍ വയ്യാത്ത പ്രേമ ഗാനങ്ങള്‍ നിലാവുള്ള രാത്രികളില്‍ ആലപിച്ച്......

ആരോഗ്യം നശിച്ച അവസാന നാളുകളില്‍  അവര്‍ ഇങ്ങനെ കുറിക്കുമ്പോള്‍ എന്‍റെ കഥ അവസാനിക്കുന്നു.

ഞങ്ങളുടെ വീടിന്‍റെ  മുറ്റം  അവസാനിക്കുമ്പോള്‍ ഒരു കന്മതിലായിരുന്നു.

വേലിയേറ്റം വരുമ്പോള്‍ കനത്ത തിരമാലകള്‍ വന്നടിക്കും.

മതിലിനപ്പുറത്തെ പൂഴിമണ്ണില്‍ കാമുകീ കാമുകന്മാര്‍ ഇണചേരുന്നു , തെമ്മാടികള്‍ അവരെ നോക്കി പരിഹാസങ്ങള്‍ പുറപ്പെടുവിച്ചു.

മദ്യപാനികള്‍ പകല്‍ വെള്ച്ചത്തില്‍ ബോധമറ്റ് കിടന്നുറങ്ങി.
കുറേ വാരങ്ങള്‍ക്കപ്പുറത്ത് സാധുക്കളെ ദഹിപ്പിക്കുന്ന ചുടലക്കാടായിരുന്നു....

അവിടേക്ക് വിലകുറഞ്ഞ മഞ്ഞപ്പൂക്കള്‍ അണിയിച്ച് കയറ്റു കട്ടിലില്‍ കിടത്തിയ ദരിദ്ര ശവങ്ങളെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ച്‌ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടു.

പൂഴിയില്‍ നടക്കുമ്പോള്‍.... ആ മെലിഞ്ഞ കാലുകളുടെ താളം ഇടയ്ക്കിടയ്ക്ക് തെറ്റികൊണ്ടിരുന്നു...

ആ വേനലില്‍ മരണത്തിന്‍റെ മണം.....പൊട്ടിയ ജനല്‍ പാളികളിലൂടെ എന്‍റെ കിടപ്പുമുറിയില്‍ വന്നെത്തി കഴിഞ്ഞു....
കമല സുരയ്യ എന്ന മാധവിക്കുട്ടി......

പുന്നയൂര്‍കുളത്ത് ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്,

പൊന്മാനായി നിങ്ങള്‍ വീണ്ടും വരുന്നതും കാത്ത്.....